Friday, December 12, 2008

ജ്യോതിശാസ്ത്ര അറിവുകള്‍ പകര്‍ന്ന് ഒരു യൂണിറ്റ് വാര്‍ഷികം.

തുറവൂര്‍ യൂണിറ്റിന്റെ യൂണിറ്റ് വാര്‍ഷികം ശ്രീ ബാബുരാജിന്റെ വസതിയില്‍ .ഡിസംബര്‍ 7 ഞായര്‍ നടന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിച്ച നമ്മുടെ പ്രപഞ്ചം എന്ന ഉദ്ഘാടന ക്ലാസോടെയായിരുന്നു തുടക്കം. മള്‍ട്ടി മീഡിയ സംരഭങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയ ഒരു അനുഭവമായി മാറി. 25 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അന്‍പതോളം പേര്‍ പരിപാടികളില്‍ പങ്കെടുത്തു. പരിഷിത്തിന്റെ സാന്നിദ്ധ്യം പുതിയ തലമുറയില്‍ അനുഭവപ്പെടുത്താന്‍ ക്ലാസിനു കഴിഞ്ഞു എന്നത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. ജ്യോതിശാസ്ത്രചരിത്രം, സൌരയൂഥം, സൂര്യന്റെ ഘടന, നക്ഷത്രങ്ങളുടെ പരിണാമം, പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ബഹിരാകാശ ഗവേഷണങ്ങള്‍, പര്യവേഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസില്‍ പ്രതിപാദിക്കപ്പെട്ടു. ആവേശത്തോടെയുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ ക്ലാസിന്റെ ദൈര്‍ഘ്യം പിന്നെയും കൂട്ടാന്‍ കാരണമായി. 2005 ല്‍ KSSP എറണാകുളം ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ റിസര്‍ച്ച് ലാബ് നിര്‍മ്മിച്ച സി.ഡി ഉപയോഗിച്ചായിരുന്നു അവതരണം. നിരവധി കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു കഴിഞ്ഞ ഈ സി.ഡി കൂടുതല്‍ സമകാലിക വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജ്യോതിശാസ്ത്രവര്‍ഷത്തിനായി പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യമുയര്‍ന്നു.
തുടര്‍ന്ന് യൂണിറ്റ് വാര്‍ഷിക ചര്‍ച്ചകള്‍ ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീ. ഇ.ടി രാജന്‍ സാമ്പത്തിക മാന്ദ്യവും കേരള സമൂഹവും എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ആ വിഷയത്തില്‍ സജീവമായ ചര്‍ച്ച നടന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ. ജോയ് പി. പി യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലും ചര്‍ച്ച നടന്നു. യൂണിറ്റ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം നടത്തേണ്ട പരിപാടികളും യൂണിറ്റ് ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ചും ധാരണയുണ്ടായി. നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് ഒന്നും നടക്കാത്ത അവസ്ഥയേക്കാള്‍ കുറച്ച് പരിപാടികള്‍ ആസൂത്രണം ചെയ്ത് എല്ലാം ഭംഗിയായി നടത്തണം എന്ന അഭിപ്രായമായിരുന്നു യൂണിറ്റ് അംഗങ്ങള്‍ക്ക്. ഇതിനനുസരിച്ചായിരുന്നു ഭാവി പരിപാടികളുടെ ആസൂത്രണം. സ്ത്രീകളുടെ അംഗത്വം കുറയുന്നതും ചര്‍ച്ചയില്‍ വരികയുണ്ടായി. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് യൂണിറ്റ് വാര്‍ഷികം സമാപിച്ചു. ശ്രീ. മെജോ മോന്‍ ജോസഫ് സെക്രട്ടറിയായും ശ്രീ പി.പി ജോയ് പ്രസിഡന്റായും ശ്രീ വേലായുധന്‍ വൈസ്. പ്രസിഡന്റായും ശ്രീ. നവനീത് കൃഷ്ണന്‍ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Friday, December 5, 2008

യൂണിറ്റ് വാര്‍ഷികം - തുറവൂര്‍ യൂണിറ്റ് അങ്കമാലി മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുറവൂര്‍ യൂണിറ്റിന്റെ വാര്‍ഷികം ഈ വരുന്ന ഞായര്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്നു. യൂണിറ്റ് അംഗം ശ്രീ. സി. ബാബുരാജിന്റെ വസതിയാണ് ഈ വര്‍ഷം വാര്‍ഷികം നടക്കുന്നത്. അന്ധവിശ്വാസങ്ങളും അരാഷ്ട്രീയ പ്രസ്ഥാനങ്ങളും അരങ്ങ് തകര്‍ക്കുന്ന സമയമാണിത്. പാഠപുസ്തക വിവാദമുള്‍പ്പടെ നിരവധി പ്രശ്നങ്ങളെ സമൂഹം അഭിമുഖീകരിച്ച വര്‍ഷമാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും ഈ ഒത്തു കൂടല്‍ വേദിയൊരുക്കും.

കാര്യപരിപാടികള്‍

രാവിലെ 9.30 ന് നമ്മുടെ പ്രപഞ്ചം എന്ന വിഷയം KSSP എറണാകുളം ജില്ല പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിക്കുന്നു.
തുടര്‍ന്ന് മേഖല കമ്മറ്റി അംഗം സംഘടനാരേഖ അവതരിപ്പിക്കും. സംഘടനാരേഖയില്‍ സമകാലീന സാമ്പത്തിക പ്രശ്നങ്ങളും കേരളവും എന്ന വിഷയത്തിന് പ്രധാന്യം ഉണ്ടാകും.
സംഘടനാ രേഖ വാര്‍ഷിക പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും
പിന്നീട് യൂണിറ്റ് സെക്രട്ടറി ശ്രീ. പി. പി. ജോയ് യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആ റിപ്പോര്‍ട്ടിന്മേലും പിന്നീട് ചര്‍ച്ചകള്‍ നടക്കും.
തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് വൈകിട്ട് നാലു മണിയോടെ വാര്‍ഷികം സമാപിക്കും.


Saturday, October 25, 2008

യൂണിറ്റ് യോഗം കൂടി

തുറവൂര്‍ യൂണിറ്റിന്‍റെ യൂണിറ്റ് യോഗം ഇന്നലെ യൂണിറ്റ് പ്രസിഡന്‍റ് ശ്രീ ഇ.ടി. രാജന്‍റെ വസതിയില്‍ വച്ച് കൂടി. യൂണിറ്റ് വാറ്‍ഷികത്തെക്കുറിച്ചും പഞ്ചായത്ത് തല വിജ്ഞാനോത്സവത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും നടത്തുവാനുള്ള തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

Monday, August 4, 2008

റ്റോമോ എരിഞ്ഞു വീണപ്പോള്‍ നാം എന്തെടുക്കുകയായിരുന്നു..?

നമ്മുടെ സ്വപ്നങ്ങള്‍ എരിഞ്ഞു വീഴുന്ന ദിനങ്ങള്‍..
നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദിനം..

അങ്ങിനെയൊരു ദിനത്തെക്കുറിച്ച് ആരും അന്ന് ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് അതിന് സമയമുണ്ടായിരുന്നില്ല. കളിയും ചിരിയുമായി ആ അപൂര്‍വ്വ വിദ്യാലയം റ്റോമോ തലയുയര്‍ത്തി നിന്നിരുന്നു. ജപ്പാനില്‍.തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന്‍ പഠിച്ചത് അവിടെയായിരുന്നു. കൊബായാഷി മാസ്റ്ററുടെ ശിക്ഷണത്തില്‍ കളിയും ചിരിയുമായി അവര്‍ നേടിയത് സമൂഹത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളായിരുന്നു.എന്നാല്‍ യുദ്ധത്തിന്‍റെ കെടുതികളില്‍, മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന നായാട്ടില്‍ , ആ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തി?..

തെത്സുകോ കുറോയോനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്..


......റ്റോമോ എരിഞ്ഞു വീണു. അത് സംഭവിച്ചത് രാത്രിയിലാണ്. മിയോചാനും അവരുടെ സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍ നിന്നും കുഹോന്‍ബസ്തു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി. 29 ബോംബറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ളാസ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹുംകാരശബ്ദത്തോടെ പതിച്ചു. ഹെഡ് മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്നിരുന്ന വിദ്യാലയം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരു പാട് സ്നേഹിച്ച, കുഞ്ഞിച്ചിരികളുടേയും ചിലയ്കലുകളുടേയും സ്വരഭേദങ്ങള്‍ക്കു പകരം, വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി. ശമനമില്ലാത്ത അഗ്നി അതിന്‍റെ ശിലാതലത്തോളം എരിയിച്ചു കളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുണര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്‍റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു. എപ്പോഴത്തേയും പോലെ തന്നെ അദ്ദേഹം തന്‍റെ ഏറെ നരച്ചു പോയ കറുത്ത സ്യൂട്ടണിഞ്ഞിരുന്നു. കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു........


ഇനിയും വേണമോ നമുക്കീ യുദ്ധങ്ങള്‍, ഹിരോഷിമകള്‍ നാഗസാക്കികള്‍...?

ആഗസ്റ്റ് ൬ ഹിരോഷിമ ദിനം

യുറീക്ക വേണോ?

മാസികാ പ്രചരണ ദിനം.

കിടങ്ങൂര്‍: അങ്കമാലി മേഖലയിലെ തുറവൂര്‍ യൂണിറ്റ് മാസികാ പ്രചരണ ദിനമായ ആഗസ്റ്റ് 3 ന് മാസികാ പ്രചരണത്തിന് വിവിധയിടങ്ങളില്‍ ഇറങ്ങി.യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ ചേര്‍ക്കാന്‍ യൂണിറ്റ് അംഗങ്ങള്‍ വിവിധ സ്ക്വാഡുകളായി ആണ് ഇറങ്ങിയത്.യൂണിറ്റിലെ 12 അംഗങ്ങള്‍ ഞായറാഴ്ച മുഴുവന്‍ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. മാസികകള്‍ക്ക് നിരവധി ആവശ്യക്കാര്‍ ഉണ്ടായി എന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും മാസികാ പ്രചരണവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും. യുറീക്കക്ക് 140ഉം ശാസ്ത്രകേരളത്തിനും ശാസ്ത്രഗതിക്കും 100 ഉം വീതമാണ്
വാര്‍ഷിക വരിസംഖ്യ. താത്പര്യമുള്ളവര്‍ ഏതെങ്കിലും പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുമല്ലോ.

Thursday, July 24, 2008

ചാന്ദ്രമനുഷ്യന്‍ കുട്ടികളെ കണ്ടപ്പോള്‍...

ചാന്ദ്ര മനുഷ്യന്‍ കൌതുകമായി.

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീഭദ്ര LP സ്കൂളില്‍ വന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികള്‍ക്ക് ആവേശമായി. വിനോദവും വിജ്ഞാനവും പകര്‍ന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ചാന്ദ്രഭാഷയില്‍ മറുപടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുറവൂര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ജൂണ്‍ ൨൪ ന് രാവിലെ ൧൦.൩൦ ന് ചാന്ദ്രമനുഷ്യന്‍ പരിപാടി സംഘടിപ്പിച്ചത്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള വ്യത്യാസവും ചന്ദ്രനിലെ കാലാവസ്ഥയും മറ്റും ചാന്ദ്രമനുഷ്യനില്‍ നിന്നും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ചാന്ദ്രഭാഷയെ പരിഭാഷപ്പെടുത്തി മലയാളത്തിലാക്കാന്‍ പരിഭാഷിയും ഉണ്ടായിരുന്നു. ചാന്ദ്രദിനപരിപാടികളോടനുബന്ധിച്ചാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തത്. ചാന്ദ്രമനുഷ്യനായി മെജോ വേഷമിട്ടു. നവനീത്, രണ്‍ജിത്ത്, നിഖില്‍ മാഷ് എന്നിവര്‍ ചാന്ദ്രമനുഷ്യന്‍റെ പരിഭാഷികളായി കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകി.

Wednesday, July 23, 2008

അക്ഷരച്ചിത മുരുകന്‍ കാട്ടാക്കട

അക്ഷരച്ചിത
മുരുകന്‍ കാട്ടാക്കട


പുസ്തകസമിതി അലങ്കരിക്കാം;
അക്ഷരച്ചിതയിലെ തീ കാഞ്ഞ്
പുതിയ പുസ്തക രചന തുടങ്ങാം;
പാഠം ഒന്ന്; പഴഞ്ചൊല്ല്.

അമ്മക്ക് കെട്ടിപ്പിടി സായൂജ്യം,
മാധവന് ചുറ്റിക്കളി സന്തോഷം
യോഹന്നാന് നാക്കു ദൈവം
കുമ്പസാരക്കൂട് കീശ,
പൂക്കാത്ത മൂസക്ക് താങ്ങ് തങ്ങള്‍!

അപ്പോഴും പുസ്തകച്ചിതയില്‍ക്കിടന്ന്;
പാടുന്നത്-
കുഞ്ഞുണ്ണിയും കുട്ടികളും,
കരയുന്നത്,
ഗുജറാത്തിലെ പെണ്ണ്,
പ്രാര്‍ത്ഥിക്കുന്നത്
കാശ്മീരി പണ്ഡിറ്റ്,
പുകയുന്നത് ബാബറിയിലെ പള്ളി.


(കടപ്പാട്: കലാകൌമുദി)
അക്ഷരങ്ങള്‍ മറയുകയാണ്..
ഇനി ജീവനില്ല...
മതം മാത്രം...
ഇനി ശാസ്ത്രമില്ല
മതം മാത്രം....
ഇനി മതനിരപേക്ഷതയില്ല
മതം മാത്രം.......
ഇനി സത്യമില്ല
മതം മാത്രം..........